ആലപ്പുഴ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ജി. സുധാകരൻ ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാറാണ് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിപിഎമ്മും ജി. സുധാകരനും തമ്മിലുള്ള ആഭ്യന്തര പോരാട്ടം കൂടുതൽ രൂക്ഷമാകുകയാണ്.
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കുന്നതിന് തൊട്ടുമുൻപായി സുധാകരൻ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന വലിയൊരു തുക കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുധാകരന്റെ മകൾ, മരുമകൾ, മകൻ, ഭാര്യ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് ഈ പണം കൈമാറിയതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഈ ഇടപാടുകൾ തെളിയിക്കുന്ന ബാങ്ക് രേഖകൾ അടക്കമുള്ള വിവരങ്ങൾ പരാതിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
അതേസമയം ജി. സുധാകരന്റെ ഭാഗത്തുനിന്നു മറ്റ് ഗൗരവകരമായ പരാതികൾ ഉയർന്നിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ ചില തീവ്രവാദ സംഘടനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് സുധാകരന്റെ തെരഞ്ഞെടുപ്പ് ഏജന്റ് പോലീസിൽ പരാതി നൽകി. വിഷയത്തിൽ കേന്ദ്ര സഹായം അഭ്യർഥിച്ചുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.